ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ മെയ് പത്തിന് വിക്ഷേപിക്കും. ബഹിരാകാശ വാഹനത്തിന്റെ ഇന്നത്തെ വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലംമാറ്റിവെക്കുകയായിരുന്നു. നാസയാണ് പുതുക്കിയ തീയതി അറിയിച്ചത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്.

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനർ വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്സിജൻ വാൽവിലാണ് തകരാർ കണ്ടെത്തിയത്. അറ്റ്‌ലസ് 5 റോക്കറ്റിന്റെ സെൻ്റ്വര്‍ അപ്പര്‍ സ്റ്റേജിലെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്കിലെ റെഗുലേഷന്‍ വാല്‍വിന്റെ സമ്മര്‍ദത്തിന്റെ ഡാറ്റാ വിശകലനം പൂര്‍ത്തിയാക്കാനും ആവശ്യമെങ്കില്‍ മറ്റൊരു വാല്‍വ് സ്ഥാപിക്കാനും ഇത്രയും സമയം ആവശ്യമാണെന്നും നാസ വ്യക്തമാക്കി.

ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.34നായിരുന്നു പേടകത്തിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. തകരാർ കണ്ടെത്തിയതോടെ പേടകത്തിൽ പ്രവേശിച്ച ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ തിരിച്ചിറക്കിയിരുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ പ്രഥമ ദൗത്യത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സുനിതയാണ്. ‘ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്’ എന്നറിയപ്പെടുന്ന ദൗത്യത്തിന്റെ ലക്ഷ്യം നാസയുടെ ഈ രണ്ട് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുകയായിരുന്നു. പുതിയ പേടകത്തിന്റെ ദൗത്യത്തില്‍ പറക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും സുനിതയ്ക്ക് ഉണ്ട്.

സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിനൊപ്പം ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മറ്റൊരു സാധ്യത എന്ന നിലയ്ക്ക് നാസയുടെ ചരിത്രപ്രധാമായ ദൗത്യമാണിത്. ഏഴ് ബഹിരാകാശയാത്രികരെ വഹിക്കാന്‍ കഴിയുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭാഗികമായി പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

Read more

ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി.