രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ശ്രീനഗറിലെത്തി, വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ശ്രീനഗറിലെത്തി. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ ജമ്മുകശ്മീര്‍ പൊലീസ് തടഞ്ഞുവെക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു

എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

കശ്മീരിന് പ്രത്യേകം അംഗീകാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം.

നേരത്തെ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കാശ്മീരില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്നും കാശ്മീര്‍ സംബന്ധമായ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ട് തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂവെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേരത്തേ പറഞ്ഞിരുന്നു.

വെല്ലുവിള് സ്വീകരിച്ചു കൊണ്ട് “തങ്ങള്‍ കശ്മീരിലേക്കു വരുന്നുണ്ടെന്നും അതിനു തങ്ങള്‍ക്കു വിമാനമൊന്നും വേണ്ട സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും” രാഹുല്‍ മറുപടി നല്‍കിയിരുന്നു.