ട്രംപ് വിളിച്ച് കീഴടങ്ങാന്‍ പറഞ്ഞു, നരേന്ദ്ര മോദി 'യെസ് സര്‍' എന്ന് പറഞ്ഞു; മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞതനുസരിച്ചാണ് നരേന്ദ്ര മോദി അവസാനിപ്പിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്രംപ് മോദിയെ വിളിച്ച് നരേന്ദ്ര കീഴടങ്ങ് എന്ന് പറഞ്ഞെന്നും പ്രധാനമന്ത്രി യെസ് സര്‍ പറഞ്ഞു അനുസരിച്ചു എന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ഭോപ്പാലിലെ പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയ്‌ക്കെതിരായുള്ള പരിഹാസം. ട്രംപില്‍ നിന്നും നരേന്ദ്രജിയില്‍ നിന്നും ഉടന്‍ കീഴടങ്ങാന്‍ ആഹ്വാനം വന്നു. ചരിത്രം ഇതിന് സാക്ഷിയാണ്. ഇതാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സ്വഭാവമെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് 1971ലെ ഇന്ത്യ-പാക് യുദ്ധത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. അമേരിക്കയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യ 1971-ല്‍ പാകിസ്ഥാനെ തകര്‍ത്തു എന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഈ യുദ്ധമാണ് ബംഗ്ലാദേശിന്റെ വിമോചനത്തിന് കാരണമായത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ഇത് നടന്നത്. അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെ 1971ല്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു. കോണ്‍ഗ്രസിലെ സിംഹങ്ങള്‍ വന്‍ശക്തികള്‍ക്കെതിരെ പോരാടുകയും ഒരിക്കലും തലകുനിക്കുകയുമില്ലെന്നും രാഹുല്‍ അവകാശപ്പെട്ടു.