'മൊഴി മാറ്റാൻ കടുത്ത സമ്മർദ്ദം, സഹോദരിയുടെ കോവിഡ് മരണമെന്നു പ്രചരിപ്പിക്കുന്നു'; പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഹത്രാസ് പെൺകുട്ടിയുടെ കുടുംബം

ഹത്രാസിൽ ക്രൂരപീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ മൊഴി മാറ്റാൻ പൊലീസ് കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി പെൺകുട്ടിയുടെ സഹോദരൻ. മൊഴി മാറ്റാൻ പലതവണ അവർ നിർബന്ധിച്ചുവെന്നും പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു. യുപി പൊലീസിനെ വിശ്വാസമില്ലെന്നും അന്വേഷണം സിബിഐയ്ക്കു വിടണമെന്നുമാണ് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.

“”പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. എന്റെ സഹോദരി ബലാത്സംഗത്തിന് ഇരയായില്ലെന്നും കോവിഡ് ബാധിച്ച് മരിച്ചതാണെന്നുമാണ് അവർ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തുകയും ആശയവിനിമയത്തിനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു. വീടിനു പുറത്തിറങ്ങാനോ അഭിഭാഷകരെ കാണാനോ ഞങ്ങൾക്ക് അനുവാദമില്ല””. വീടിനു പുറത്തുള്ള പൊലീസുകാർ പ്രതിയുടെ ബന്ധുക്കൾ നൽകുന്ന ഭക്ഷണമാണു കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും ആരോപണമുണ്ട്.

കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങൾക്കുമെതിരെ പോരാടും. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് മൃതദേഹം സംസ്കരിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്ന വാദം സഹോദരൻ തള്ളി. ബലാത്സംഗം നടന്നതായി പെൺകുട്ടി തന്നെ മൊഴി നൽകിയിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു.

ഹത്രാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് എസ്പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായവർക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും നുണപരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

സെപ്റ്റംബർ 14-ന് പ്രദേശവാസികളായ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി ചികിത്സയിലിരിക്കെ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ചാണ് 19-കാരിയായ ദളിത് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.