ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കി; വാടകക്കാരനെതിരെ പരാതി നൽകി യുവതി

ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് വാടകക്കാരനായ ബിഹാർ സ്വദേശിക്കെതിരെ പരാതി നൽകി യുവതി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. പുറത്തു പോയപ്പോൾ പൂച്ചയെ നോക്കാൻ വാടകക്കാരനെ ഏൽപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

മംമ്ത ഥാപ്പ എന്ന യുവതിയാണ് തന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ബിഹാര്‍ സ്വദേശി പവൻ കുമാർ പാസ്വാനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 1 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. താന്‍ പുറത്തുപോയപ്പോള്‍ പൂച്ചയെ പവൻ കുമാറിനെ ഏല്‍പ്പിച്ചു. തിരിച്ചുവന്ന് വാതില്‍ തുറന്നപ്പോള്‍ നഗ്നനായി പൂച്ചയുമായി ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. തന്നെ കണ്ടതോടെ യുവാവ് വേഗം വസ്ത്രം ധരിച്ചു. പൂച്ചയെ വലിച്ചെറിഞ്ഞ് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടെന്നും മംമ്ത പൊലീസിനോട് പറഞ്ഞു.

തന്റെ വീട്ടിൽ നാല് യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്നതായി മംമ്ത പറഞ്ഞു. സംഭവം നടന്നപ്പോള്‍ മറ്റ് മൂന്ന് യുവാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല, പവൻ കുമാർ പാസ്വാൻ മാത്രമാണ് ഉണ്ടായിരുന്നത്. താന്‍ തിരിച്ചു വന്നപ്പോള്‍ പൂച്ച അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി തെരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചു വരികയാണ്. നേരത്തെ നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഇയാള്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് നായയെ താഴേക്ക് എറിയുകയും ചെയ്തു. മഥുര സ്വദേശിയായ 28 വയസ്സുകാരന്‍ സോൻവീറാണ് അറസ്റ്റിലായത്.