കാമുകിയെ കാണാന്‍ കാല്‍നടയായി ഇന്ത്യയില്‍ എത്തിയ പാക് യുവാവ് അറസ്റ്റില്‍

കാമുകിയെ കാണാന്‍ പാകിസ്ഥാനില്‍ നിന്ന് കാല്‍നടയായി ഇന്ത്യയിലേക്കെത്തിയ യുവാവ് പൊലീസ് പിടിയിലായി. പാകിസ്ഥാന്‍ പഞ്ചാബിലെ ബഹവല്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് അമീര്‍ എന്ന 20 കാരനാണ് പിടിയിലായത്. ലോക്ഡൗണ്‍ സമയത്ത് ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ മുംബൈയിലേക്ക് വരികയായിരുന്നു അമീര്‍.

മുംബൈയിലെ കാണ്ടിവലിയില്‍ താമസിക്കുന്ന 20 വയസുകാരിയായ കാമുകിയെ കാണാന്‍ വരവേ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് യുവാവ് പൊലീസ് പിടിയിലായത്. കാമുകിയെ കല്യാണം കഴിക്കാന്‍ അമീര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുവാവ് ഇന്ത്യയിലേക്ക് വിസ ലഭിക്കുന്നതിനായി അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ വിസ ലഭിച്ചില്ല. അപേക്ഷ നിരസിക്കപ്പെടുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാന്‍ വേണ്ടി അതിര്‍ത്തി കടക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും എങ്ങനെ മുംബൈയില്‍ എത്തിച്ചേരും എന്ന് നിശ്ചയമില്ലാതിരുന്നതിനാലാണ് നടക്കാന്‍ തീരുമാനിച്ചത് എന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

യുവാവ് പറഞ്ഞത് സത്യമാണോ എന്നറിയാന്‍ പ്രത്യേക പൊലീസ് സംഘം മുംബൈയില്‍ എത്തി അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ യുവാവ് പറഞ്ഞത് സത്യമാണെന്ന് പൊലീസ് കണ്ടെത്തി. അനുപ്ഗഡ് സെക്ടറിലെ ഇന്ത്യ- പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറിയ അമീറിനെ ബി.എസ്.എഫാണ് പിടികൂടി പൊലീസിന് കൈമാറിയത് എന്ന് ഗംഗാനഗര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ പറഞ്ഞു. കൈയില്‍ വേണ്ടത്ര പണമില്ലാത്തതിനാല്‍ 1300 കിലോമീറ്റര്‍ നടന്ന് മുംബൈയില്‍ എത്താനായിരുന്നു യുവാവിന്റെ ശ്രമം.

ഡിസംബര്‍ മൂന്നിന് രാത്രി മാതാപിതാക്കള്‍ അറിയാതെയാണ് യുവാവ് ഗ്രാമം വിട്ടത് എന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അമീര്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ളയാളാണ്. അതിക്രമിച്ച് എത്തിയതിനും മറ്റ് കുറ്റങ്ങള്‍ക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം പാകിസ്ഥാന്‍ റേഞ്ചര്‍മാരെ പ്രശ്‌നം അറിയിച്ച് മറ്റ് നടപടികള്‍ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.