ഒന്നും കണ്ടിട്ടില്ലെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ല, കേസുകള്‍ അവസാനിപ്പിക്കുന്നു

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ എടുത്ത കേസുകളും അവസാനിപ്പിക്കുന്നു. ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളില്‍ തെളിവില്ല. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത് എന്നാണ് പരാതി. 18 വര്‍ഷം മുമ്പാണ് സംഭവം നടന്നത്.

സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ പീഡിപ്പിച്ചു എന്നാണ് പരാതി. സെക്രട്ടേറിയറ്റ് കോമ്പൗണ്ടില്‍ പരാതിയില്‍ പറയുന്ന തീയതിയില്‍ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ രേഖ. മാത്രമല്ല പരാതിക്കാരി സ്ഥലം തിരിച്ചറിഞ്ഞിട്ടുമില്ല.

പരാതിയില്‍ പറയുന്ന ഹോട്ടലില്‍ ബാലചന്ദ്രമേനോന്‍ താമസിച്ചതായി രേഖയുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതായി തെളിവില്ല. ഉപദ്രവിച്ചതിന് സാക്ഷിയായി എന്ന് പറയുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മൊഴി മാറ്റിയതും കേസില്‍ തിരിച്ചടിയായി. താനൊന്നും കണ്ടിട്ടില്ല എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മൊഴി.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് ആയതിനാല്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളും ഇല്ല. മുകേഷും മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ നടിയാണ് പരാതിക്കാരി.