പ്രധാനമന്ത്രിയെ കാണണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധം; പുതിയ തീരുമാനം രാജ്യത്ത് കേസുകൾ വർധിക്കുന്നതിനിടെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് തീരുമാനം ബാധകമാണ്. ഇന്ന് മുതൽ പ്രധാനമന്ത്രിയെ കാണാനെത്തുന്ന എല്ലാ വർക്കും പുതിയ തീരുമാനം ബാധകമായിരിക്കും.

ഇന്ന് വൈകിട്ട് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി എംപിമാരും എംഎൽഎമാരുമുൾപ്പെടെ 70 ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ കാണാനായി സമയം നിശ്ചയിച്ചിരുന്നതാണ്. ഡൽഹി തിരഞ്ഞെടുപ്പിലെ വിജയത്തിൽ അനുമോദിക്കാനാണ് മോദി സംസ്ഥാനത്തെ എല്ലാ പാർട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചത്. ഇന്ന് വൈകിട്ട് 7.30നാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അത്താഴവിരുന്നിൽ പങ്കെടുക്കുന്നവർ ആർടി-പിസിആർ ചെയ്ത് നെഗറ്റീവാണെന്ന് തെളിയിക്കേണ്ടിവരും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 306 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ആറു മരണവുമുണ്ടായി. മൂന്നെണ്ണം കേരളത്തിലും കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ ഒന്നും കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ രാജ്യത്ത് 7000 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലാണ് പോസിറ്റീവ് കേസുകൾ കൂടുതൽ. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.