ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം: വേടന്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ (They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്.

വിദ്യാര്‍ഥികള്‍ തന്നെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് വേടന്‍. താന്‍ മരിച്ച് കഴിഞ്ഞിട്ട് ആണെങ്കിലും പത്താം ക്ലാസില്‍ തന്നെ കുറിച്ച് പഠിക്കുന്ന ഒരു ദിവസം വരുമെന്ന് പണ്ട് കൂട്ടുകാരോട് താന്‍ പറയുമായിരുന്നു എന്നാണ് വേടന്‍ പറയുന്നത്. അന്ന് താന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്.

ഇപ്പോള്‍ അതിയായ സന്തോഷമുണ്ട് എന്നാണ് വേടന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’. ജൂത വിരുദ്ധ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഈ പാട്ട്.

യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.