MSC എൽസ-3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്, കപ്പൽ കമ്പനി ഒന്നാം പ്രതി

കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ MSC എൽസ-3 അപകടത്തിൽപെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസ് എടുത്തത്. കപ്പൽ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ് മാസ്റ്റർ രണ്ടാം പ്രതി. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും നാശനഷ്ടം ഉണ്ടാക്കിയെന്ന് കേസ്.

സംഭവത്തിൽ നേരത്തെ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം. എംഎസ്‍സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് എംഎസ്‍സിക്ക് സൽപ്പേര് ആവശ്യമാണെന്നുമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

എന്നാൽ സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിന്‍റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പായിരുന്നു. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്കാണ് ആദ്യ മുൻഗണനയെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെയും നിലപാട്. മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം തുടങ്ങിയിരുന്നത്. എന്നാൽ അപകടത്തെ തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ നിന്നും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുകയും കൂടാതെ പരമ്പരാഗത മത്സ്യബന്ധന മേഖലയെ ഇത് പ്രതികൂലമായി ബാധിച്ച് മത്സ്യ തൊഴിലാളികൾക്ക് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.