'കുറച്ച് അതിരുകടന്നു പോയി'; മസ്‌കിന് ട്രംപിനെ കുറ്റപ്പെടുത്തിയതില്‍ പശ്ചാത്താപം; ആ എക്‌സ് പോസ്റ്റുകള്‍ വേണ്ടിയിരുന്നില്ലെന്ന് ലോകകോടീശ്വരന്റെ തിരിച്ചറിവ്

ഞാനായിരുന്നു ഇലോണ്‍ മസ്‌കിന്റെ സ്ഥാനത്തെങ്കില്‍ എപ്പോഴേ വിളിച്ചു സംസാരിച്ചേനേ എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ അതിരുകടന്ന പ്രതികരണമായിരുന്നു തന്റേതെന്ന് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് സമ്മതിച്ച് ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്രംപിനെതിരെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ശക്തമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച ഇലോണ്‍ മസ്‌ക് മഞ്ഞുരുകലിന്റെ സൂചനയുമായി തന്റെ വാക്കുകള്‍ അതിരുകടന്നുവെന്ന തിരിച്ചറിവിലാണ്.

താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കുറിച്ച് ചില പോസ്റ്റുകളിട്ടത് കടുത്തുപോയെന്നാണ് മസ്‌കിന്റെ തിരിച്ചറിവ്. ‘അത് കുറച്ച് കടുത്തുപോയി’ എന്ന കുറ്റസമ്മതത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് കാര്യങ്ങള്‍ പഴയ രീതിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്‌ക് ഖേദപ്രകടനം നടത്തിയത്.

‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ട്. അതില്‍ ചിലത് വല്ലാതെ അതിരുവിട്ടു’

സാമൂഹിക മാധ്യമങ്ങളിലൂടെ വാക്പോര് നടത്തിവരികയായിരുന്നു ഇരുവര്‍ക്കും ഇടയിലെ മഞ്ഞുരുകുന്നതിന്റെ സൂചനയാണ് ഇലോണ്‍ മസ്‌കിന്റെ പുതിയ നിലപാട്. സര്‍ക്കാരിന്റെ ചെലവുചുരുക്കാനുള്ള വകുപ്പായ ‘ഡോജി’ന്റെ ചുമതലവഹിച്ചിരുന്ന മസ്‌ക് കഴിഞ്ഞയാഴ്ച രാജിവെച്ച് പടിയിറങ്ങിയിരുന്നു. പിന്നാലെ, ട്രംപ് ‘മനോഹരം’ എന്നുവിശേഷിപ്പിച്ച ബജറ്റ് ബില്ലിനെ മസ്‌ക് ”അറപ്പുളവാക്കുംവിധം മ്ലേച്ഛം” എന്നു വിമര്‍ശിച്ചു. ഇതോടെ ട്രംപിനു പിടിവിട്ടു. ട്രൂത്ത് സോഷ്യലിലൂടെ ട്രംപും ‘എക്സി’ലൂടെ മസ്‌കും പോരുനടത്തി അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിഞ്ഞു. സന്ധി സംഭാഷണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോഴും പ്രസിഡന്റായ തനിക്ക് മുന്നിലേക്ക് മസ്‌ക് വരണമെന്ന നിലപാടിലായിരുന്നു ട്രംപ്.

ഇലോണ്‍ മസ്‌കിനെ അങ്ങോട്ട് വിളിച്ചു സംസാരിക്കുന്ന കാര്യം താന്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞ ട്രംപ് പക്ഷേ ഇലോണ്‍ മസ്‌കിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ നേരത്തെ തന്നെ ഇങ്ങോട്ട് വിളിക്കുമായിരുന്നുവെന്നും പറഞ്ഞു. ശതകോടീശ്വരനേക്കാള്‍ യുഎസ് പ്രസിഡന്റ് തന്നെയാണ് എല്ലാത്തിനും മുകളിലെന്ന് സ്ഥാപിക്കുകയായിരുന്നു മറുപടിയിലൂടെ ട്രംപ്. സംസാരിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല പക്ഷേ മസ്‌ക് തന്നെ ഇങ്ങോട്ട് വിളിക്കണമെന്നാണ് ട്രംപ് ഉദ്ദേശിച്ചത്. മൂപ്പിളമ തര്‍ക്കവും ഈഗോയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലവിലെ നിലപാടുമാണ് മഗാ ക്യാമ്പെയ്നിലൂടെ ട്രംപിനെ അധികാരത്തിലെത്തിച്ച മസ്‌കും ട്രംപുമായി ഇടയാന്‍ കാരണം.

ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ മസ്‌ക് നടത്തിയ പരസ്യവിമര്‍ശനത്തോടെയാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പുറത്തായത്. സുന്ദരമെന്ന് ട്രംപ് വിശേഷിപ്പിച്ച ബജറ്റ് ബില്‍ നിരാശാജനകമാണ് എന്നായിരുന്നു മസ്‌ക് പറഞ്ഞത്. മഗാ ക്യാമ്പെയ്‌നുമായി ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ പണം വാരിയെറിഞ്ഞ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് റിപ്പബ്ലിക്കന്‍ സര്‍ക്കാരുമായി തെറ്റിപ്പിരിഞ്ഞു സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നുമായി സ്വദേശിവാദത്തില്‍ അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ പിന്നിലെ ശക്തിയായി വൈറ്റ് ഹൗസ് വരെ എത്തി നിന്ന മസ്‌ക് ഭരണകേന്ദ്രത്തില്‍ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ട്രംപ് സര്‍ക്കാര്‍ പുതിയതായി പാസാക്കിയ നിയമത്തിനെതിരെ രംഗത്തെത്തിയത്. ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. ഇതുകൂടാതെ, അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ ട്രംപിന്റെ പേരുമുണ്ട് എന്നും എക്‌സിലൂടെ മക്‌സ് ആരോപിച്ചു. മസ്‌കിന്റെ മാനസിക നിലയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടെന്നും അദ്ദേഹവുമായി ഇനി നല്ല ബന്ധം തുടരാനാകില്ലെന്നും ട്രംപും വ്യക്തമാക്കിയിരുന്നു. എന്തായാലും പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പ്രസിഡന്റിന്റെ മുന്നിലേക്ക് ഒരു പടി താഴ്ന്ന് കൊടുത്തതിന്റെ സൂചനായാണ് എക്‌സ് പോസ്റ്റിലെ മസ്‌കിന്റെ പശ്ചാത്താപം.