ഉറിയിലെ പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടത് 45കാരി നർഗീസ്, മറ്റൊരു സ്ത്രീക്ക് പരിക്ക്

ജമ്മു കശ്മീരിലെ ഉറിയിൽ പാകിസ്ഥാൻ നടത്തിയത് രൂക്ഷമായ ഷെൽ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉറി സ്വദേശിനി 45കാരി നർഗീസ് ആണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന സ്ഥലത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. കുടുംബത്തോടൊപ്പം ബാരാമുള്ളയിലേക്ക് ജീവരക്ഷാർത്ഥം യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഷെല്ല് വന്ന് പതിക്കുകയായിരുന്നു.

ഷെല്ലിന്റെ ഒരു ഭാഗം നർഗീസിന്റെ കഴുത്തിൽ തുളച്ചുകയറുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ നർഗീസ് മരിച്ചു. ഇവരുടെ മൃതദേഹം നിലവിൽ ബാരാമുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് ഉറിയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ മറ്റൊരു സ്ത്രീയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഹഫീസ എന്ന സ്ത്രീക്കാണ് പരിക്കേറ്റത്.

ജമ്മുവിലെ പൂഞ്ച്, സ്ഥിതി വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടു. കാര്യങ്ങൾ വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയം രാവിലെ പത്ത് മണിക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. അല്പം മുൻപ് ചണ്ഡിഗഢിൽ അപായ സൈറൻ മുഴങ്ങിയിരുന്നു.