'ഓപ്പറേഷന്‍ സിന്ദൂര്‍' പരാജയം, സൈനിക നടപടി പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ച് വിശദീകരിക്കണം; അമിത് ഷാ രാജിവെയ്ക്കണം; നിലപാട് കടുപ്പിച്ച് ശിവസേന ഉദ്ധവ് വിഭാഗം

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പരാജയമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എംപി സഞ്ജയ് റാവത്ത്. സൈനിക നടപടി പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ച് വിശദീകരിക്കണം.

കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ഉത്തരവാദി അമിത് ഷായാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പരാജയപ്പെട്ട അമിത് ഷാ രാജിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മോദി അദ്ദേഹത്തോട് രാജിവെച്ച് ഒഴിയാന്‍ ആവശ്യപ്പെടണം. ഓപറേഷന്‍ സിന്ദൂര്‍ ഒരു പരാജയമാണ്. അതിനെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കണം. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം, സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ചവരെ മണ്ണില്‍ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളില്‍ ഇന്ത്യതിരിച്ചടിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇല്ലാതാക്കിയെന്നും പറഞ്ഞു. സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read more

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനെതിരെ നടത്തിയ പ്രതികാര സൈനിക ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ തിരിച്ചടിയായി സൈനിക നടപടി ആരംഭിച്ചു. ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷനില്‍ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.