'പരിശോധിച്ച ശേഷം മാത്രം ഇറ്റലിയിലുള്ളവരെ ഇന്ത്യയിലെത്തിക്കും'; ഇറാനില്‍ കുടുങ്ങിയവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി

കൊറോണ വെെറസ് ബാധ ലോകവ്യാപകമായ പശ്ചാത്തലത്തില്‍ നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ടീമിനെ അങ്ങോട്ടയയ്ക്കും. പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് തെളിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക്‌ വരാന്‍ അനുവാദം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ കൊറോണ ബാധയെ പറ്റി നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചൈന, കൊറിയ, ഇറാന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാരും അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവെയ്ക്കണമെന്നും വിദേശകാര്യ മന്ത്രിആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മന്ത്രിതല സമിതി സമയാസമയങ്ങളില്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
ഇറാനില്‍ ഉള്ള ഇന്ത്യക്കാരില്‍ നിന്ന് ശേഖരിച്ച 529 പേരുടെ സാമ്പിളുകളില്‍ 229 സാമ്പിളുകള്‍ കൊറോണ നെഗറ്റീവായിരുന്നുവെന്നും എസ്. ജയശങ്കര്‍ സഭയെ അറിയിച്ചു. ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുക എന്നതാണ് പ്രാഥമിക ശ്രദ്ധ. ഇറാനില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

6,000 ഇന്ത്യക്കാരാണ് ഇറാനില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 1,100 പേരും മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണെന്നും മന്ത്രി പറഞ്ഞു. 300 പേര്‍ ജമ്മുകശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്.

കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 1000 മത്സ്യത്തൊഴിലാളികളും ഇറാനിലുണ്ട്.കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും വിസാ വിലക്ക് കൊണ്ടുവന്നതിനെ ന്യായീകരിച്ച് മന്ത്രി പറഞ്ഞു.

നിരവധി ഇന്ത്യക്കാര്‍ ഇറ്റലിയിലെ വിവിധ പ്രവിശ്യകളിലായി ഉണ്ട്. അവരെയെല്ലാം തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പരിശോധനകള്‍ നടത്തിയതിന് ശേഷം മാത്രമേ അവരെ തിരികെ കൊണ്ടുവരു. സാമ്പിളുകള്‍ ഇന്നുമുതല്‍ പരിശോധിച്ചു തുടങ്ങും. പരിശോധന നടത്താതെ ആരെയും തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. ഗുരുതരമായ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്- അദ്ദേഹം പറഞ്ഞു.

ചൈനയിലെ വുഹാന്‍, ജപ്പാന്‍ കപ്പല്‍, അതേപോലെ ഇറാനില്‍ നിന്നുള്ള  ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ തുടങ്ങിയ കാര്യത്തിലെന്ന പോലെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.  അസാധാരണ നടപടികള്‍ വേണ്ടിവരുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോള്‍. അതിനാല്‍ ഈ സമയത്ത് യാത്രകള്‍ നടത്തുന്നത് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.