കേരളത്തിന് യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തില്‍ നല്‍കിയത് 46,303 കോടി; മോദി സര്‍ക്കാര്‍ 9 വര്‍ഷത്തില്‍ നല്‍കിയത് 1,43,117കോടി; കണക്കുകള്‍ പുറത്തുവിട്ട് ധനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയതിന് പിന്നാലെ കേരളത്തിന് നല്‍കിയ പണത്തിന്റെ കണക്കുകള്‍ പാര്‍ലമെന്റില്‍ വെച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിനു കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്കാണ്് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.

യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിനു നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കി. യുപിഎയുടെ പത്ത് വര്‍ഷത്തില്‍ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്‍കിയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എന്‍ഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വര്‍ധിച്ചെന്നും ധനമന്ത്രി നിര്‍മല പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി 2022 മാര്‍ച്ചില്‍ അവസാനിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യത്തില്‍ വ്യക്തവരുത്തിയത്.

ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി അവസാനിപ്പിച്ചത് നിയമത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നു അവര്‍ ലോകസഭയില്‍ വ്യക്തമാക്കി.ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കാലാവധി വര്‍ധിപ്പിക്കുമോയെന്നാണ് കൊല്ലം എംപി ലോകസഭയില്‍ ചോദിച്ചത്.

കോവിഡ് കാലത്ത് പണം ഇല്ലാത്തതിനാല്‍ കടമെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത്. ഇപ്പോള്‍ സെസ് പിരിക്കുന്നത് നഷ്ടപരിഹാരം നല്‍കാന്‍ കടമെടുത്ത പണവും പലിശയും നല്‍കുന്നതിന് മാത്രമാണ്.
അറ്റോണി ജനറലിന്റെ ഉപദേശമനുസരിച്ചും ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനപ്രകാരവും നഷ്ടപരിഹാര സെസ് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയെ അറിയിച്ചു.