ഭര്‍ത്താവ് മരിച്ചിട്ട് വിധവയായി ജീവിക്കേണ്ട; വിവാഹമോചനം വേണമെന്ന് നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാറിന്റെ ഭാര്യ

വിവാഹമോചനം ആവശ്യപ്പെട്ട് നിര്‍ഭയ കേസ് കുറ്റവാളി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയിലേക്ക്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം വേണമെന്നാണ് ഇവര്‍ ബിഹാറിലെ ഔറംഗബാദ് കോടതിയില്‍ അറിയിച്ചത്.

മാര്‍ച്ച് 20- ന് അക്ഷയ് കുമാര്‍ സിംഗിന്റെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഭാര്യയുടെ നീക്കം. ഇയാളെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ വ്യക്തമാക്കി.

കേസ് കോടതി മാര്‍ച്ച് 19- ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. “” എന്റെ ഭര്‍ത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം.”” – അക്ഷയുടെ ഭാര്യ പുനിത പറഞ്ഞു.

ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടാന്‍ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ മുകേഷ് കുമാര്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ ഭര്‍ത്താവ് കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് തീസ് ഹസാരി കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍സിംഗ് എന്നിവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. മാര്‍ച്ച് 20-നാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. നിലവില്‍ രണ്ട് തവണ ഇവരുടെ വധശിക്ഷ മാറ്റിവെച്ചതാണ് ഇപ്പോള്‍ ഇവര്‍ വീണ്ടും വധശിക്ഷ മാറ്റി വെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.