നീറ്റ് ക്രമക്കേട്: ഫലം റദ്ദാക്കേണ്ടതില്ല, പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് എൻടിഎ

നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ആരോപണവിധേയമായ ക്രമക്കേടുകൾ മുഴുവൻ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എൻടിഎ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക ചോർച്ച ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പരീക്ഷ ഫലം റദ്ദാക്കേണ്ടതില്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പാട്ന, ഗോധ്ര എന്നിവിടങ്ങളിൽ ഒതുകുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്. തെറ്റായ കാര്യങ്ങൾ ചില വിദ്യാർത്ഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണ്. ഇത് പൂർണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു.

റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപാകതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.

ഇക്കഴിഞ്ഞ ദിവസമാണ് നീറ്റ് യുജി 2024 മെഡിക്കൽ പ്രവേശന പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ നൽകാൻ സർക്കാരിന് സുപ്രീം കോടതി സാമ്യം അനുവദിച്ചത്. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് കോടതിയെ അറിയിക്കണമെന്നും ചോർച്ചയുടെ സ്വഭാവം, എത്ര സമയം മുമ്പ് ചോർന്നു എന്നതും അറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. അഭിഭാഷകർ ഒന്നിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ നൽകണമെന്നായിരുന്നു കോടതി നിർദേശം. ഇതിന് പിന്നാലെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Read more