'30 വർഷം പോരാടി, സത്യം ഒരുനാൾ പുറത്ത് വരുമെന്ന് അറിയാമായിരുന്നു'; ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല: നമ്പി നാരായണൻ

ഐഎസ്ആർഒ ചാരക്കേസിൽ സത്യം ഒരു നാൾ പുറത്തുവരുമെന്ന് അറിയാമായിരുന്നുവെന്ന് നമ്പി നാരായണൻ. ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ലെന്നും നമ്പി നാരായണൻ പറഞ്ഞു. ഞാൻ തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നുവെന്നും 30 വർഷം അതിന് വേണ്ടിയാണ് പൊരുതിയതെന്നും നമ്പി നാരയണൻ പറഞ്ഞു.

താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ കൂട്ടിച്ചേർത്തു. സിബി മാത്യൂസ് ജയിലിൽ പോകണമെന്ന് ആഗ്രഹമില്ല. അവര്‍ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ലെന്നും സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്‍റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. തെറ്റുകാരനല്ലെന്ന് ജീവിച്ചിരിക്കെ തന്നെ തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും നമ്പി നാരായണൻ പറഞ്ഞു.

മടുത്തു, ഒരു കേസ് മുപ്പത് വര്‍ഷം കൊണ്ടുപോയതുതന്നെ വലിയ കാര്യമായാണ് തോന്നുന്നത്. ഇപ്പോള്‍ തനിക്ക് പ്രായമായി. പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും തനിക്ക് താല്‍പര്യം നഷ്ടപ്പെട്ടു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയാണെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു. കേസിൽ സിബിഐ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നമ്പി നാരായണന്‍.

അതേസമയം ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കണ്ടെത്തി. കുറ്റസമ്മതം നടത്താൻ മറിയം റഷീദയെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും തെളിവുകളില്ലാതെയാണ് നമ്പി നാരായണനെ സിബി മാത്യൂസ് അറസ് ചെയ്‌തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read more