ഭരണഘടന പ്രതിജ്ഞയാക്കി വിവാഹം; സമ്മാനങ്ങള്‍ക്ക് പകരം രക്തദാനവും അവയവദാന സമ്മതവും മതിയെന്ന് നവദമ്പതികള്‍

വിവാഹം എന്ന് പറയുമ്പോള്‍ പലര്‍ക്കും അത് ഒരു ആഘോഷമാണ്. വിവാഹ ക്ഷണക്കത്തില്‍ തുടങ്ങി ആഭരണങ്ങള്‍, വസ്ത്രം,ഭക്ഷണം, അലങ്കാരങ്ങള്‍ എന്നിങ്ങനെ വിവിധ കാര്യങ്ങളില്‍ വ്യത്യസ്തതകള്‍ പുലര്‍ത്തി മറ്റുള്ളവരില്‍ നിന്ന് വേറിട്ട ചടങ്ങ് നടത്താനാണ് പലരും ശ്രമിക്കാറുള്ളത്. അവയില്‍ ചിലത് വൈറലായി മാറാറുണ്ട്. അത്തരത്തില്‍ ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പരമ്പരാഗതമായ ആചാരങ്ങളെ തിരുത്തി കുറിച്ചു കൊണ്ട് ഭരണഘടനയെ സാക്ഷ്യപ്പെടുത്തി പ്രതിജ്ഞയെടുത്ത് വിവാഹിതരായിരിക്കുകയാണ് ഒഡീഷയിലെ യുവ ദമ്പതികള്‍. ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ താമസിക്കുന്ന് ബിജയ് കുമാറും ശ്രുതി സക്‌സേനയുമാണ് വ്യത്യസ്തമായ വിവാഹ രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ആഡംബരങ്ങള്‍ ഒഴിവാക്കി കൊണ്ട് ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ വിവാഹമണ്ഡപത്തില്‍ പണ്ഡിറ്റിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. വരന്‍ വധുവിന്റെ കഴുത്തില്‍ മാല അണിയിക്കുകയും ശേഷം ഭരണഘടനയെ സാക്ഷ്യമാക്കി  പ്രതിജ്ഞകള്‍ എടുക്കുകയും ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും രക്തദാനവും ചെയ്തു. വിവാഹവേഷത്തില്‍ രക്തദാനം നടത്തുന്ന് ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. വിവാഹ വേദിക്ക് സമീപത്തുള്ള രക്തദാന ക്യാമ്പിലെത്തിയാണ് ഇരുവരും രക്തം ദാനം ചെയ്തത്.

Read more

തങ്ങള്‍ക്ക് വിവാഹ സമ്മാനങ്ങള്‍ നല്‍കുന്നതിന് പകരം രക്തദാനം ചെയ്യാന്‍ കഴിയുന്നവര്‍ അത് ചെയ്യണം. അതാണ് തങ്ങള്‍ക്ക് ഇഷ്ടം എന്ന് ബിജയും ശ്രുതിയും പറഞ്ഞു. ഇത് കൂടാതെ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാനും വധൂവരന്മാര്‍ അതിഥികളോട് ആവശ്യപ്പെട്ടു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വിവാഹം നിശ്ചയിച്ചപ്പോള്‍ മുതല്‍ അത് വ്യത്യസ്തമായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ സമൂഹത്തോടുള്ള കടമ പൂര്‍ത്തിയാക്കിയതു പോലെയാണ് തോന്നുന്നത്. മറ്റുള്ളവര്‍ക്കും ഇത് മാതൃകയാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ശ്രുതി പറഞ്ഞു.