'പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം.....'

സംഗീത വിസ്മയം ലത മങ്കേഷ്‌കറിന്റെ വിയോഗത്തോടു കൂടി ഇന്ത്യന്‍ സംഗീത ലോകത്തിലെ ഒരു യുഗത്തിന് തന്നെ തിരശ്ശീല വീഴുകയാണ്. ലതയുടെ സമാനതകള്‍ സംഗീത യാത്ര ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

സംഗീതജ്ഞനായ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്ന ആ പതിമൂന്നുകാരി മുംബൈക്ക് വണ്ടി കയറുമ്പോള്‍ മനസ്സില്‍ ആകെയുണ്ടായിരുന്നത് തനിക്ക്് ഇളയവരായ 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു .

യാത്രക്കൂലി പോലും കയ്യിലില്ലാതിരുന്നതിനാല്‍ മഹാനഗരത്തിലെ കിലോമീറ്ററുകള്‍ നീണ്ട വഴികള്‍ ഒറ്റയ്ക്ക് നടന്ന് തീര്‍ത്തിട്ടുണ്ട് ലത. വളരെ നേര്‍ത്ത ശബ്ദമെന്ന് പരിഹസിച്ച് പലപ്പോഴും അവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ വഴിമാറിപ്പോയി. പിന്നീട് ജീവിതത്തില്‍ അവര്‍ സ്വീകരിച്ച കാര്‍ക്കശ്യത്തിന് പിന്നില്‍ അന്ന് താണ്ടിയ ഈ കഠിന പാതകള്‍ കാരണമായിരുന്നു.

ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞനായ ഗുലാം ഹൈദറാണ്. 1948-ല്‍ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദര്‍ ഏല്‍പ്പിച്ചു. പിന്നാലെ ഇന്ത്യന്‍ സംഗീതലോകം സാക്ഷ്യം വഹിച്ചത് ഒരു പുത്തന്‍ താരോദയത്തിനാണ്.

ഒരിക്കലും മരിക്കാത്ത സംഗീത വസന്തം സമ്മാനിച്ച് ലത യാത്രയാകുമ്പോള്‍ ഗുല്‍സാറിന്റെ വരികളാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്.

പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം…..