അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി; വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി 29ലേക്ക് മാറ്റി

മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി ഏപ്രില്‍ 29ലേക്ക് മാറ്റി. ഹർജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഹർജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളിയാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. രേഖകള്‍ പരിശോധിക്കാതെ ഉടന്‍ തീരമാനമെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും രാജ്യം മുഴുവന്‍ സഞ്ചരിക്കണമെന്നും കെജ്‌രിവാളിന്റെ അഭിഭാഷകന്‍‌ വാദിച്ചു. എന്നാല്‍, ഇതിനെ ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.