ന്യൂനപക്ഷ സംവരണത്തില്‍ കൈവെച്ച് കര്‍ണാടക; മുസ്ലിങ്ങള്‍ക്കുള്ള ഒ.ബി.സി പദവി റദ്ദാക്കി; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ നീക്കവുമായി ബി.ജെ.പി സര്‍ക്കാര്‍

മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. മുസ്ലീങ്ങള്‍ക്കുള്ള ഒ.ബി.സി സംവരണമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം ഇതോടെ ഇല്ലാതാവും.

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയില്‍ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം മാത്രമാണ് സംവരണം നല്‍കുക. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ഉള്‍പ്പടെ ഉള്ള ബിജെപി നേതാക്കള്‍ മുസ്ലിം സംവരണം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

മുസ്ലീങ്ങളുടെ നാല് ശതമാനം ക്വാട്ട വൊക്കലിഗകള്‍ക്കും (2 ശതമാനം), ലിംഗായത്തുകള്‍ക്കും (2 ശതമാനം) നല്‍കുമെന്നും കര്‍ണാടക മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബൊമൈ സര്‍ക്കാരിന്റെ പെട്ടന്നുള്ള തീരുമാനം.