ഹിന്ദി ഭാഷാ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി. ഹിന്ദി ആരുടെയും ശത്രുവല്ലെന്ന് നേരത്തെ അമിത് ഷാ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഹിന്ദി ആരുടെയും ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ എന്ന് കനിമൊഴി പറഞ്ഞു. ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടെയും എതിരാളിയല്ലെന്നും മറിച്ച് എല്ലാവരുടെയും സുഹൃത്ത് ആണെന്നുമായിരുന്നു നേരത്തെ അമിത് ഷാ പറഞ്ഞിരുന്നത്.
കൂടാതെ രാജ്യത്ത് ഒരു ഭാഷയ്ക്കെതിരെയും എതിർപ്പ് ഉണ്ടാകരുതെന്നും അമിത് ഷാ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു കനിമൊഴി എംപി. “ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല,. അവർ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം”, കനിമൊഴി പറഞ്ഞു.
Read more
തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും എല്ലാവരുടെയും സുഹൃത്തുക്കളാണെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ ഭാഷയും പഠിക്കൂവെന്നും കനിമൊഴി പറഞ്ഞു. അമിത് ഷായുടെ പേര് പരാമർശിക്കാതെയായിരുന്നു കനിമൊഴി എംപി സംസാരിച്ചത്.