'മകളുടെ വിവാഹമാണ്, ഭാവി മരുമകനെ വിട്ടു തരൂ'; കശ്മീരില്‍ ഓഫീസുകള്‍ കയറിയിറങ്ങി പിതാവ്

മകളുടെ വിവാഹത്തിന് വീട്ടുതടങ്കലില്‍ നിന്ന് ഭാവിമരുമകനെ വിട്ടു തരണമെന്ന ആവശ്യവുമായി പത്ര ഓഫീസുകള്‍ കയറിയിറങ്ങുകയാണ് കശ്മീരിലെ ഒരു പിതാവ്. നിക്കാഹ് നടത്തിയതിന്റെ രേഖയുണ്ട് ഈ പിതാവിന്റെ കയ്യില്‍. ഒരേ ഒരാവശ്യമേ  ഈ പിതാവിനുള്ളൂ. മകളുടെ വിവാഹമാണ് അതിനാല്‍ തടങ്കലിൽ കഴിയുന്ന മകളുടെ ഭാവിവരനെ വിട്ടു തരണം.

ബരാമുള്ള ജില്ലയിലെ റാഫിയാബാദ് സ്വദേശിയാണ് നസീര്‍ അഹമ്മദ് ഭട്ട്. അവിടെയുള്ള തന്റെ വീട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭട്ട് പത്ര ഓഫീസുകളില്‍ എത്തിയത്. ഇവിടെ വന്ന് കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ അധികൃതരുടെ ശ്രദ്ധയില്‍ തന്റെ വിഷമാവസ്ഥ എത്തും എന്ന പ്രതീക്ഷയിലാണ് ഭട്ട് എത്തിയത്.

സെപ്റ്റംബര്‍ എട്ടിനായിരുന്നു ഭട്ടിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.  ബിരുദധാരിയും ഗ്രാമ മുഖ്യനുമായ(സർപഞ്ച്) തന്‍വീര്‍ അഹമ്മദാണ് വരന്‍. നിക്കാഹ് നേരത്തെ നടന്നതാണ്. കഴിഞ്ഞ ആറ് മാസമായി വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഭട്ടും കുടുംബവും.

എന്നാല്‍ 370-ാം അനുച്ഛേദ പ്രകാരം കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെ തന്‍വീര്‍ പൊലീസ് കസ്റ്റഡിയിലായി. അക്രമം തടയുന്നതിന്റെ ഭാഗമായി മറ്റ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്ത കൂട്ടത്തില്‍ തന്‍വീറിനെയും അറസ്റ്റ് ചെയ്തതെന്നാണ് അധികൃതരടെ വിശദീകരണം.

ആശയവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നതിനാല്‍ സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് ഭട്ട് ഈ കാര്യം അറിയുന്നത് തന്നെ. കുടുംബത്തിലെ ഏക വരുമാനക്കാരനാണ് തന്‍വീര്‍. അച്ഛനും അമ്മയ്ക്കും താങ്ങായും തണലായും തന്‍വീര്‍ മാത്രമേയുള്ളൂ. സഹോദരിമാരെല്ലാം വിവാഹിതരായി പലയിടങ്ങളിലാണുള്ളത്. അതിനാല്‍ തന്നെ ഏറെ നാളായി തന്‍വീറിന്റെ കുടുംബം കഷ്ടത്തിലാണ്.

വിവാഹം നടത്താന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ ആ കുടുംബത്തിന് സഹായമായി തന്റെ മകള്‍ സുരയ നസീര്‍ ഉണ്ടാകുമല്ലോ എന്നാണ് ഭട്ട് പറയുന്നത്. നിയമപരമായി വിവാഹതിരാണെങ്കിലും ഭര്‍തൃ ഗൃഹത്തിലേക്ക് പോകണമെങ്കില്‍ വിവാഹ ചടങ്ങുകള്‍ കൂടി കഴിയേണ്ടതുണ്ടെന്നും ഭട്ട് പറയുന്നു.