രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഇന്ധനവില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അഥവാ എഫ്ഐഎ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനവില പിടിച്ചു കെട്ടാനാവാതായതോടെയാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടുന്ന സംഘടന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് അയച്ചത്.

ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികള്‍ അയച്ച കത്തില്‍ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ എയര്‍ലൈന്‍ വ്യവസായം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് എഫ്ഐഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് കൈമാറി.

ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു. യുദ്ധ സാഹചര്യവും വിമാന ഇന്ധനത്തിന്റെ (ATF) വിലയിലുണ്ടായ അമിതമായ വര്‍ദ്ധനയുമാണ് വ്യോമയാന മേഖലയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 55-60 ശതമാനമായി വര്‍ദ്ധിച്ചതായി കമ്പനികള്‍ പറയുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് പോയത് ഇന്ധന ഇറക്കുമതി ചെലവ് വീണ്ടും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ഇന്ധനവില വര്‍ദ്ധന ലിറ്ററിന് 15 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ ലിറ്ററിന് 73 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇത് അന്താരാഷ്ട്ര സര്‍വീസുകള്‍ ലാഭകരമല്ലാതാക്കി മാറ്റിയെന്ന് എഫ്.ഐ.എ ചൂണ്ടിക്കാട്ടുന്നു. വിദേശ വിമാനക്കമ്പനികളുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ വന്‍ തിരിച്ചടി നേരിടുകയാണ്.