ഐഎസ്ആര്‍ഒയുടെ പ്രതീക്ഷകള്‍ മങ്ങുന്നു; സ്ലീപ്പിങ് മോഡിലുള്ള ലാന്ററും റോവറും ഇനി ഉണര്‍ന്നേക്കില്ല

സ്ലീപ്പിങ് മോഡിലുള്ള ലാന്ററും റോവറും ഇനി ഉണര്‍ന്നേക്കില്ല. സ്ലീപ്പിങ് മോഡിലുള്ള വിക്രം ലാന്റ്‌റുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കാതെയായതോടെയാണ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്. 14 ദിവസം പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ലാന്ററും റോവറും രൂപകല്‍പ്പന ചെയ്തിരുന്നത്. ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയ ലാന്ററിന്റെയും റോവറിന്റെയും കാലാവധി സെപ്റ്റംബര്‍ 2 വരെ ആയിരുന്നു. സെപ്റ്റംബര്‍ 22ന് വീണ്ടും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിന് വന്‍ നേട്ടമാകുമായിരുന്നു.

ചന്ദ്രയാന്‍ 3 ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ലാന്ററും റോവറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിരുന്നു. ഉപകരണങ്ങള്‍ ചന്ദ്രനിലെ ശൈത്യ സമയത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതല്ല. ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു. സെപ്റ്റംബര്‍ 22 സൂര്യന്‍ ഉദിക്കുന്നതോടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശാസ്ത്രജ്ഞര്‍.

ലാന്ററും റോവറും പ്രവര്‍ത്തന സജ്ജമായില്ലെങ്കിലും ചന്ദ്രയാന്‍ 3 ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യുക എന്നതായിരുന്നു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രയാന്‍ 3 ന്റെ വിജയത്തിലൂടെ രാജ്യം സോഫ്റ്റ് ലാന്റിംഗെന്ന നേട്ടം കൈവരിച്ച് കഴിഞ്ഞു. ഇത് കൂടാതെ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് മൂലകങ്ങളുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.