ഇസ്രയേലിനെ നിലയ്ക്കു നിര്‍ത്തണം; മോദി സര്‍ക്കാര്‍ ബന്ധം അവസാനിപ്പിക്കണം; ഇറാനു, പലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തണം; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് സിപിഎം

ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം. അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച് പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേല്‍ തെമ്മാടിരാഷ്ട്രം പോലെയാണ് പെരുമാറുന്നത്. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും സൈനിക നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടേറെപേര്‍ കൊല്ലപ്പെട്ടു.

മാസങ്ങള്‍ക്കുമുമ്പേ ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് ഇസ്രയേല്‍ അധികൃതരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യന്‍ മേഖലയില്‍ ഇസ്രയേലിന്റെ ആധിപത്യം ഉറപ്പിക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കരുതേണ്ട സ്ഥിതിയാണ്. അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം എന്തായാലും അവരുടെ നേരിട്ടോ അല്ലാത്തതോ ആയ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാവില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ ഈ ആക്രമണം നടത്താന്‍ ഇസ്രയേലിന് ആത്മവിശ്വാസം ലഭിക്കില്ല.

ഇസ്രയേലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നും ഇതര രാജ്യങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുപോലും ആണവസാങ്കേതികവിദ്യ വികസിപ്പിക്കുന്നത് തടയാന്‍ അവര്‍ ശ്രമിക്കുന്നുവെന്നതും പരക്കെ ബോധ്യമുള്ളതാണ്. ആണവവിഷയത്തില്‍ ഇറാനുമായി കൂടിയാലോചനകള്‍ നടന്നുവരവെയാണ് ഇപ്പോഴത്തെ ആക്രമണം, ഇത് വിപുലമായ തോതില്‍ മേഖല സംഘര്‍ഷങ്ങളിലേയ്ക്കും പശ്ചിമേഷ്യയെ കൂടുതല്‍ അസ്ഥിരതയിലേയ്ക്ക് തള്ളിവിടുന്നതിലേയ്ക്കും എത്തിയേക്കാം. 20 മാസമായി പലസ്തീനുനേരെ ഇസ്രയേല്‍ വംശഹത്യ യുദ്ധം നടത്തുകയാണ്.

തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍ തയ്യാറാകുമെന്ന് ഇറാനുനേരെ നടത്തിയ ആക്രമണത്തോടെ വ്യക്തമായിരിക്കയാണ്. ഇസ്രയേലിനെ നിലയ്ക്കുനിര്‍ത്താന്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം.

സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരും ആവശ്യപ്പെടണം. യുഎന്‍ പൊതുസഭയില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച പലസ്തീന്‍ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത് അപലപനീയമാണ്. എന്തുംചെയ്യാന്‍ ഇസ്രയേലിന് ധൈര്യം പകരുന്ന ഇത്തരം നടപടികള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കും. ഇറാനുമായും പലസ്തീനുമായും ഇന്ത്യക്കുള്ള ദീര്‍ഘകാല ബന്ധം മാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. ഇസ്രയേലുമായി ബിജെപി സര്‍ക്കാരിനുള്ള ഗൂഢബന്ധം അവസാനിപ്പിക്കുകയും പശ്ചിമേഷ്യയില്‍ നീതിയും സമാധാനവും പുലരാന്‍ ഇടയാക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു.