'മണിപ്പൂരിലെ സ്ഥിതി സമാധാനപരം'; മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന യുഎൻ പരാമർശങ്ങൾ തള്ളി ഇന്ത്യ

മണിപ്പൂർ വർഗീയ കലാപങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച യുഎൻ പരാമർശങ്ങളെ പാടെ തള്ളി ഇന്ത്യ. മണിപ്പൂർ അക്രമത്തെക്കുറിച്ച് യുഎൻ നടത്തിയ പരാമർശം അനാവശ്യവും ഊഹാപോഹവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് ഇന്ത്യ മറുപടി നൽകി. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണെന്നും ഇന്ത്യ അവകാശപ്പെട്ടു.

ലൈംഗികാതിക്രമം, പീഡനം, കൊലപാതകങ്ങൾ, വീടു നശിപ്പിക്കൽ, നിർബന്ധിത നാടുകടത്തൽ തുടങ്ങി മണിപ്പൂരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളെക്കുറിച്ച് യുഎൻ വിദഗ്ധരുടെ ഒരു സംഘം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. മണിപ്പൂരിലെ സ്ഥിതിഗതികൾ സമാധാനപരമാണ്. മണിപ്പൂരിലെ ജനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചും അത് പരിഹരിക്കാൻ ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചും പൂർണമായ ധാരണയില്ലാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇന്ത്യ മറുപടി നൽകി. ഭാവിയിൽ, കൂടുതൽ വസ്തുനിഷ്ഠമായി എസ്പിഎംഎച്ച് അവരുടെ വിലയിരുത്തലുകൾ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിലെ സ്‌പെഷ്യൽ പ്രൊസീജേഴ്സ് ബ്രാഞ്ചിന് നൽകിയ കുറിപ്പിൽ സർക്കാർ പറയുന്നു.