ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലിങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്ടാംഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബീഫ് ഉപഭോഗം അനുവദിക്കാന്‍ ലക്ഷ്യമിടുന്നതായി യുപി മുഖ്യമന്ത്രി ആരോപിച്ചു. പശുവിനെ വിശുദ്ധ മൃഗമായി കണക്കാക്കുന്നതിനാല്‍ എല്ലാ ഹിന്ദുക്കളും ബീഫ് കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും യോഗി പറഞ്ഞു.

ബീഫിന്റെ ഉപഭോഗത്തില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള കോണ്‍ഗ്രസ് ശ്രമം അംഗീകരിക്കാനാകില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള അനുവാദം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യോഗി തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിച്ചിരുന്നു. യുപിയില്‍ കന്നുകാലി കടത്തിനും കശാപ്പിനും കര്‍ശന ശിക്ഷ നിലനില്‍ക്കുന്നുണ്ട്.

പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയുമാണ് കന്നുകാലി കടത്തിനും കശാപ്പിനും ലഭിക്കുന്ന ശിക്ഷ. ഇരു കേസുകളിലും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ല വകുപ്പുകളാണ് ചുമത്തുക. 2020ല്‍ ആയിരുന്നു ഇത് സംബന്ധിച്ച നിയമം നിലവില്‍ വന്നത്.