ഇന്ത്യയില്‍ ജനാധിപത്യം താഴേക്കെന്ന് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; പ്രതിസ്ഥാനത്ത് തീവ്ര മതവികാരം ഉയര്‍ത്തുന്നവര്‍

ഇക്കണോമിക് ഇന്റലിജന്‍സ് 2017ലെ ജനാധിപത്യ പട്ടിക പ്രകാരം ഇന്ത്യയ്ക്ക് വന്‍ പിന്നോട്ടടി. കഴിഞ്ഞ തവണത്തേതില്‍ നിന്ന് പത്തു സ്ഥാനമാണ് ഇന്ത്യ താഴേക്ക് “കുതിച്ചത്”. കഴിഞ്ഞ തവണ പട്ടികയില്‍ 32 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 42 ലേക്ക് താണു. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജനാധിപത്യ റിപ്പബ്ലിക് എന്നു പേരു കേട്ട ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധതരുടെ നിരീക്ഷണം.

ഇക്കണോമിക് ഇന്റലിജന്‍സ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്താകെ ജനാധിപത്യത്തിന് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തല്‍.ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേതെന്നാണ് വിലയിരുത്തല്‍.

2016 ലെ പട്ടികയില്‍ നിന്ന് 89 രാജ്യങ്ങളാണ് ജനാധിപത്യ സൂചികയില്‍ താഴേക്ക് പോയത്. അതില്‍ തന്നെ ഏഷ്യന്‍ രാജ്യങ്ങളാണ് ഏറ്റവും താണ ജനാധിത്യ നിലവാരം പുലര്‍ത്തുന്നത്. ഇന്തോനേഷ്യയെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം ജനാധിപിത്യ നിലവാരം പുലര്‍ത്തിയത്.

പട്ടിക പ്രകാരം പോയിന്റ് നില, എഷ്യ (5.63),നോര്‍ത്ത് അമേരിക്ക (8.56), വെസ്‌റ്റേണ്‍ യൂറോപ്പ് (8.38),ലാറ്റിന്‍ അമേരിക്ക (6.26).ഇന്തോനേഷ്യ 48 ാം സ്ഥാനത്തുനിന്ന് 68 ലേക്ക് കൂപ്പുകുത്തി.

തീവ്രവും യാഥാസ്ഥിതകവുമായ മതവികാരത്തിന്റെ കുതിപ്പ് ഇന്ത്യയില്‍ ഉണ്ടായതാണ് കാരണങ്ങളിലൊന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവലതുപക്ഷ ഹിന്ദുശക്തികളുടെ കരുത്താര്‍ജ്ജിക്കല്‍ മതേതര രാജ്യമായ ഇന്ത്യയില്‍ മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം നടത്തുന്നതും വിരുദ്ധാഭിപ്രായങ്ങളെ കായികമായി നേരിടുന്നതും ജനാധിപത്യത്തിന്റെ ഈ പിന്നോട്ടടിക്ക് കാരണമായി റിപ്പോര്‍ട്ടിലുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തില്‍ 49 ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഛത്തിസ്ഗഢ് ,ജമ്മു കാശ്മീര്‍ അടക്കമുളള സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതില്‍ മുന്‍പില്‍.


മാധ്യമ സ്വാതന്ത്ര്യത്തിന് പരിധി കൊണ്ടുവന്ന അധികൃതര്‍ പത്രങ്ങളെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിലും നിയന്ത്രണം കൊണ്ടു വന്നു. മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യയുമെന്ന് ഇക്കണോമിക് ഇന്റലിജന്‍സ്‌ യൂണിറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു..