'ഇന്ത്യയ്ക്ക് നഷ്ടമായത് 2.33 ദശലക്ഷം ഹെക്ടർ മരങ്ങൾ'; 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും റിപ്പോർട്ട്

2000 മുതൽ ഇന്ത്യയ്ക്ക് 2.33 ദശലക്ഷം ഹെക്ടർ മരം നഷ്ടമായതായി റിപ്പോർട്ട്. ഗ്ലോബൽ ഫോറസ്റ്റ് വാച്ച് മോണിറ്ററിംഗ് പ്രോജക്റ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നഷ്ടത്തിന്റെ ഫലമായി ഇന്ത്യയിൽ പ്രതിവർഷം 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും ഈ വനനഷ്ടം കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശരാശരി 66,600 ഹെക്ടറിൽ നിന്ന് 324,000 ഹെക്ടർ മരങ്ങളുടെ നഷ്‌ടമാണ് അസമിൽ ഉണ്ടായത്. മിസോറാമിൽ 312,000 ഹെക്ടർ, അരുണാചൽ പ്രദേശിൽ 262,000 ഹെക്ടർ, നാഗാലാൻഡിൽ 259,000 ഹെക്ടർ, മണിപ്പൂരിൽ 2,40,000 ഹെക്ടർ എന്നിങ്ങനെ നീളുന്നു കണക്ക്.

സാറ്റലൈറ്റ് ഡാറ്റയും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനമാറ്റങ്ങൾ ട്രാക്കുചെയ്യുന്ന പദ്ധതിയാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച്. 2002 മുതൽ 2023 വരെ രാജ്യത്തിന് 4,14,000 ഹെക്ടർ ഈർപ്പമുള്ള പ്രാഥമിക വനം നഷ്ടപ്പെട്ടുവെന്നാണ് പദ്ധതിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. ആകെ വനത്തിന്റെ 18% -ത്തോളം വരും ഇത്. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മരങ്ങളുടെ 95 ശതമാനവും നശിക്കുന്നത് പ്രകൃതിദത്ത വനങ്ങളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, 2015 നും 2020 നും ഇടയിൽ ഇന്ത്യയിൽ വനനശീകരണ നിരക്ക് പ്രതിവർഷം 668,000 ഹെക്ടറാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. 2002 മുതൽ 2022 വരെയുണ്ടായ തീപിടിത്തം മൂലം ഇന്ത്യയ്ക്ക് 35,900 ഹെക്ടർ മരങ്ങൾ നഷ്‌ടപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു.

അതേസമയം 2017-ൽ 189,000 ഹെക്‌ടർ മരങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്. 2016-ൽ 175,000 ഹെക്‌ടറും 2023-ൽ 144,000 ഹെക്‌ടറും രാജ്യത്തിന് നഷ്‌ടപ്പെട്ടു. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വനനഷ്ടമാണ്. 2001 നും 2023 നും ഇടയിൽ അഞ്ച് സംസ്ഥാനങ്ങളിൽ 60 ശതമാനം വനനഷ്ടം ഉണ്ടായിട്ടുണ്ട്.