ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ 1-നും 5-നും, വോട്ടെണ്ണല്‍ എട്ടിന്

ഗുജറാത്ത് തിരഞ്ഞെടുപ്പ്് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ തീയതി ഡിസംബര്‍ ഒന്നും രണ്ടാം ഘട്ടം ഡിസംബര്‍ 5 മാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടാംതീയതി നടക്കും. ഹിമാചലിലും ഡിസംബര്‍ എട്ടിന് തന്നെയാണ് വോട്ടെണ്ണല്‍.

2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ച്ചവെച്ചിരുന്നുവെങ്കിലും എങ്കിലും ഭരണം നിലനിര്‍ത്താന്‍ ഭരണകക്ഷിക്ക് സാധിച്ചു.

ഇത്തവണ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വീടുവീടാന്തരം നടത്തിയ പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട് . ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിമാന പോരാട്ടമാണ്, അതിനാല്‍ വാശിയേറിയ പോരാട്ടത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുക.

ഈ വര്‍ഷം 4.9 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യാനുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ 34,000 പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 51,000 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി 160 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ കേന്ദ്രം സംസ്ഥാനത്തേക്ക് വിന്യസിച്ചിട്ടുണ്ട്.

182 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18-ന് അവസാനിക്കും. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും.