ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ അപരന്‍, കാറിന് ഉള്ളില്‍ വെയില്‍ ഏല്‍ക്കാതെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍

ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ ഉപയോഗിച്ചതായി ആം ആദ്മി പാര്‍ട്ടി. കൊടുംവെയിലില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ഗൗതം ഗംഭീര്‍ അപരനെ ഉപയോഗിക്കുന്ന ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്ത് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ. ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുന്നത് ചിത്രത്തില്‍ കാണാം.

പ്രചാരണത്തിന്റെ തുടക്കം മുതലേ പൊതു പരിപാടികള്‍ക്കായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ മുന്‍തൂക്കം നല്‍കിയത്. ഓരോ പ്രദേശത്തെയും മികച്ച ഹോട്ടലുകളിലെ പാര്‍ട്ടി ഹാളിലായിരുന്നു പരിപാടി. ഡല്‍ഹിയിലെ നിലവിലെ വെയില്‍ കൊണ്ടുള്ള പ്രചാരണം ഒഴിവാക്കാനാണ് ഈ നീക്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി പുതിയ ആരോപണം ഉന്നയിച്ചത്.

ആരോപണം സംബന്ധിച്ച് പ്രതികരിക്കാന്‍ ഗൗതം ഗംഭീര്‍ തയ്യാറായിട്ടില്ല. ഗൗതം ഗംഭീര്‍ കാറിലാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നെന്നും ജനങ്ങള്‍ ഗംഭീറിന്റെ ഫോട്ടോയെടുക്കുന്നത് ചിത്രത്തില്‍ വ്യക്തമാണെന്നും ഗംഭീറിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.