രണ്ട് മാസത്തേക്കുള്ള ഇന്ധനവും കലവറ നിറയെ ഭക്ഷ്യവസ്തുക്കളും; പാകിസ്ഥാന്‍ മലയില്‍ കണ്ടത് ഇന്ത്യ മനസില്‍ കണ്ടു; പാകിസ്ഥാനെ നേരിടാന്‍ രാജ്യം സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നിരവധി വ്യാജ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് ഇന്ധനം നിലയ്ക്കുമെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നാലെ ഔട്ട്‌ലെറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യമായ ഇന്ധനം കരുതിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും അറിയിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ പിന്നീട് രംഗത്ത് വന്നിരുന്നു.

സംഘര്‍ഷം രൂക്ഷമാകുന്നതോടെ അടിയന്തര സാഹചര്യം നേരിടാന്‍ രാജ്യത്തിന് ആവശ്യമായ ഇന്ധനവും ഭക്ഷ്യ വസ്തുക്കളും കരുതിയിട്ടുണ്ടോ എന്നതാണ് ജനങ്ങളുടെ പ്രധാന ആശങ്ക. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മാസത്തിലേറെ രാജ്യത്തിന് ഉപയോഗിക്കാനാവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ കരുതലുണ്ട്.

ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പെട്രോളിയം ഉപ്തന്നങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ ആവശ്യത്തിന് കരുതിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദേശത്ത് നിന്നുള്ള വിതരണം നിലച്ചാലും രാജ്യത്തിന് 70-74 ദിവസം വരെ ഉപയോഗിക്കാനവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ കരുതിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളുടെ പക്കല്‍ 60-64 ദിവസം വരെ ഉപയോഗിക്കാന്‍ ആവശ്യമായ ഇന്ധനവും ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം ശേഖരത്തില്‍ പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തിലുള്ള സ്റ്റോക്കും നിലവിലുണ്ട്. ആഗോള വിപണിയില്‍ വിലയിടിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങി ശേഖരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഇത് രാജ്യത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സ്ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്സ് ലിമിറ്റഡ് ആണ് അടിയന്തര സാഹചര്യങ്ങളിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ കരുതിയിട്ടുള്ളത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗളൂരു, പദൂര്‍ എന്നീ സ്ഥലങ്ങളിലായി ഭൂമിക്കടിയില്‍ 5.33 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരമാണുള്ളത്. അടുത്ത മൂന്ന് സ്ഥലങ്ങളില്‍ കൂടി പെട്രോളിയം കരുതല്‍ ശേഖരം ഒരുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 66.17 മില്യന്‍ ടണ്‍ ധാന്യങ്ങളാണ് രാജ്യത്ത് കരുതലുള്ളത്.

Read more

പരിപ്പ്, കടല തുടങ്ങിയ പയറ് വര്‍ഗങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. 1.6-1.7 മില്യന്‍ ടണ്‍ ഭക്ഷ്യ എണ്ണയും രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ട്. സാധാരണ ഒരു മാസത്തെ സ്റ്റോക്ക് സൂക്ഷിക്കാറുണ്ടെങ്കിലും നിലവില്‍ 20-25 ദിവസത്തേക്ക് മാത്രമേ ബാക്കിയുള്ളൂ. അടുത്ത ദിവസങ്ങളില്‍ ഇതിന് പരിഹാരം കാണുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.