മുന്‍ തൃണമൂല്‍ മന്ത്രി സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു

പശ്ചി ബംഗാളിലെ മുന്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.യുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി. നേതാക്കളായ അരുണ്‍ സിങ്, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്.

ദീര്‍ഘകാലം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച സോവന്‍ ചാറ്റര്‍ജി മമത ബാനര്‍ജിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു. മമത സര്‍ക്കാരില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 2010 മുതല്‍ 2018 വരെ കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ മേയറുമായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ഇതുവരെ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇതിനുപുറമേ വിവിധ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി.യില്‍ അംഗത്വമെടുത്തിരുന്നു.