ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം; മുന്നറിയിപ്പുമായി എയിംസ് മേധാവി, ആശങ്കയേറുന്നു

മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആർജിത പ്രതിരോധ ശേഷി എന്നത് ഒരു “മിത്ത്” ആണ്. വൈറസിൽ നിന്ന് പൂർണമായും മോചനം വേണമെങ്കിൽ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. എന്നാൽ വ്യാപനശേഷി കൂടിയ പുതിയ വൈറസ് വകഭേദം വ്യാപിച്ചാൽ ഇത് അസാദ്ധ്യമായിരിക്കും.”- അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള കൊവിഡ് വാക്‌സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായേക്കാം. എന്നാൽ അവയുടെ കാര്യക്ഷമത കുറയാൻ സാദ്ധ്യതയുണ്ടെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പോംവഴി. പരിശോധന കൂട്ടുകയും, ക്വാറന്റീൻ ഉൾപ്പടെയുള്ള നടപടികൾ തിരികെ കൊണ്ടുവരേണ്ടതുണ്ട്. വാക്‌സിൻ കുത്തിവയ്‌പെടുക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.