'മതത്തിന്റെ പേരിൽ വോട്ട് തേടിയതായി പരിഗണിക്കാനാകില്ല'; നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

പ്രധാനമന്ത്രിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും ഗുരുഗ്രന്ഥ സാഹിബിനെ കുറിച്ചുള്ള പരാമർശത്തിലും തെറ്റില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ നടത്തിയ പ്രസംഗത്തിന് എതിരെ നല്‍കിയ പരാതിയിലാണ് ക്ലീന്‍ചിറ്റ്. അതേസമയം പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല.

രാമക്ഷേത്രത്തെ കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ കുറിച്ചും നടത്തിയ പരാമര്‍ശത്തിന് എതിരെ, മോദി മതം പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ജൊന്താലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഹിന്ദു, സിഖ് ദൈവങ്ങളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി വോട്ട് തേടി എന്നായിരുന്നു പരാതി. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് എതിരെ കേസ് എടുക്കണമെന്നായിരുന്നു ആനന്ദിന്റെ ആവശ്യം.

ഏപ്രില്‍ 9നായിരുന്നു മോദി പിലിബത്തില്‍ രാമക്ഷേത്രം പരാമര്‍ശിച്ച് പ്രസംഗിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസും എസ്പിയും പങ്കെടുക്കാതിരുന്നത് രാമനെ അപമാനിക്കാനാണ് എന്നായിരുന്നു മോദിയുടെ പ്രസംഗം. തന്റെ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ പതിപ്പുകള്‍ ഇന്ത്യയില്‍ എത്തിച്ചെന്നും കര്‍ത്തപുര്‍ ഇടനാഴി വികസിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സിഖ് വിരുദ്ധ കലാപം നടത്തിയവരാണെന്നും ബിജെപിയാണ് സിഖുകാര്‍ക്കൊപ്പം നിന്നതെന്നും മോദി പറഞ്ഞിരുന്നു. സിഖ് മതവിശ്വാസികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് പിലിബത്ത്.