ആ പണം തന്റെ കുടുംബത്തിന്റേത്; കോണ്‍ഗ്രസുമായി ബന്ധമില്ല; 353 കോടി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ധീരജ് സാഹു

ആദായ നികുതി വകുപ്പ് പരിശോധനയില്‍ 353 കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പത്ത് ദിവസത്തിന് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ധീരജ് സാഹു. കുടുംബമാണ് ബിസിനസ് കൈകാര്യം ചെയ്യുന്നതെന്നും പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയ കമ്പനികളുടേതാണെന്നും ധീരജ് സാഹു പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ ഇതില്‍ ബന്ധമില്ലെന്നും സാഹു കൂട്ടിച്ചേര്‍ത്തു. ധീരജ് സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഡിസംബര്‍ 6ന് ആരംഭിച്ച ആദായ നികുതി വകുപ്പ് പരിശോധന വെള്ളിയാഴ്ചയാണ് അവസാനിച്ചത്.

കണ്ടെടുത്ത പണം തന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. മദ്യവില്‍പ്പനയില്‍ നിന്നുള്ള പണമാണിത്. ഈ പണത്തിന് കോണ്‍ഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്നും കണ്ടെടുത്ത പണം മുഴുവന്‍ തന്റെ കുടുംബത്തിന്റേതാണെന്നും സാഹു പറഞ്ഞു. എല്ലാ കണക്കുകളും താന്‍ നല്‍കാം. 35 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ സജീവമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉയരുന്നത്. അതില്‍ വേദനയുണ്ട്. പണം തന്റെ കമ്പനിയുടേതാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നൂറ് വര്‍ഷത്തിലേറെയായി തങ്ങള്‍ മദ്യവ്യാപാരം നടത്തുന്നു. താന്‍ രാഷ്ട്രീയത്തിലായതിനാല്‍ ബിസിനസില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. കുടുംബമാണ് ബിസിനസ് ശ്രദ്ധിച്ചിരുന്നതെന്നും സാഹു വ്യക്തമാക്കി.