'പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ എത്തിച്ചത് ദിവസക്കൂലിക്ക്'; ജാമിയ മിലിയയില്‍ മാത്രം ചെലവായത് 5,000 മുതൽ 10,000 രൂപ വരെയെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം

ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചന നടത്തിയവർ ദിവസ വേതനം നല്‍കിയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ കൊണ്ടുവന്നതെന്ന് പൊലീസ്. കർക്കർദുമ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഡല്‍ഹി പൊലീസിൻറെ പരാമർശം. ഷഹീൻബാഗിലും ജാമിയ മിലിയ സർവകലാശാലയ്ക്ക് സമീപവും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലാണ് ദിവസ വേതനം നല്‍കി സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റാരോപിതർ  മതത്തെയും സ്ത്രീത്വത്തെയും മാധ്യമ ശ്രദ്ധയെയും പരിചയായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

“ഷിഫ-ഉർ-റഹമാനും (ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ (AAJMI)പ്രസിഡന്റും) മറ്റുള്ളവരും ചേർന്നാണ് പണം സ്വരൂപിച്ചത്. പ്രധാനമായും പണത്തിൻറെ രൂപത്തിലും ബാങ്ക് അക്കൗണ്ടുകൾ വഴിയും സമ്പാദിച്ച തുക വിവിധയിടങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകൾക്ക്  ദൈനംദിന വേതനമായി നൽകുകയും ചെയ്തു”- കുറ്റപത്രത്തില്‍ പറയുന്നു.

ജാമിയ മിലിയ സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റിനു മുന്നിലെ പ്രതിഷേധം നടന്ന പരസരത്ത് അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ മൈക്ക്, പോസ്റ്റർ, ബാനറുകൾ, കയറുകൾ തുടങ്ങിയവ നൽകി. പ്രതിഷേധത്തിനായി വാടകയ്‌ക്കെടുത്ത ബസുകൾക്കും എ എ ജെ എം ഐ പണം നൽകിയെന്നും പൊലീസ് പറയുന്നു. ജാമിയയിലെ  ഗേറ്റ് നമ്പർ 7 ന്റെ മുന്നിലെ പ്രതിഷേധ സ്ഥലത്ത് മാത്രം AAJMI യുടെ ദൈനംദിന ചെലവ് 5,000 മുതൽ 10,000 രൂപ വരെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വാട്‌സ്ആപ്പ് ചാറ്റുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പൊലീസിന്റെ അവകാശവാദം.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. നേരത്തെ കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി അക്രമാസക്തമായ കലാപത്തിന് തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞുവെന്ന ഡല്‍ഹി പൊലീസിന്റെ വാദം വിവാദത്തിലായിരുന്നു. അതേസമയം കുറ്റപത്രത്തില്‍ സഫൂറ സര്‍ഗാര്‍  ഒപ്പുവെച്ചിട്ടില്ല.