കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളുടെ സഞ്ചാരത്തിനും സാമ്പത്തിക പ്രവർത്തനത്തിനും തടസ്സമാകരുത്: സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് നിയന്ത്രണങ്ങൾ അവലോകനം ചെയ്ത് മാറ്റങ്ങൾ വരുത്താനോ/ഒഴിവാക്കാനോ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്രം. രാജ്യത്തുടനീളം പുതിയ കൊറോണ വൈറസ് കേസുകൾ കുറയുന്നതിനാൽ, പുതിയ കേസുകളുടെ പ്രവണതയും പോസിറ്റിവിറ്റി നിരക്കും പരിഗണിച്ച് വേണം ഇക്കാര്യം നടപ്പിലാക്കാൻ എന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ജനുവരി 21 മുതൽ ഇന്ത്യയിൽ കൊറോണ വൈറസ് പകർച്ചവ്യാധി തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ചീഫ് അഡ്മിനിസ്ട്രേറ്റർമാർക്കും ബുധനാഴ്ച അയച്ച കത്തിൽ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലെ ശരാശരി പ്രതിദിന കേസുകൾ 50,476 ആയിരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,409 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിന കേസ് പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 3.63 ശതമാനമായി കുറഞ്ഞു.

മുൻ മാസങ്ങളിൽ, കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ചില സംസ്ഥാനങ്ങൾ അവരുടെ അതിർത്തികളിലും വിമാനത്താവളങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉത്തരവിട്ടിരുന്നു, അദ്ദേഹം പറഞ്ഞു.

കോവിഡ്-19-ന്റെ പൊതുജനാരോഗ്യ വെല്ലുവിളി ഫലപ്രദമായി കൈകാര്യം ചെയ്യുമ്പോൾ, സംസ്ഥാനതല പ്രവേശന പോയിന്റുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണങ്ങൾ ജനങ്ങളുടെ സഞ്ചാരത്തിനും സാമ്പത്തിക പ്രവർത്തനത്തിനും തടസ്സമാകരുത് എന്നതും ഒരുപോലെ പ്രധാനമാണ്, രാജേഷ് ഭൂഷൺ കത്തിൽ പറഞ്ഞു.

“നിലവിൽ, രാജ്യത്തുടനീളമുള്ള കേസുകളുടെ എണ്ണം തുടർച്ചയായി കുറയുന്നതിനാൽ, പുതിയ കേസുകളുടെ പ്രവണത, സജീവമായ കേസുകൾ, പോസിറ്റീവിറ്റി നിരക്ക് എന്നിവ പരിഗണിച്ച് അധിക നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അവലോകനം ചെയ്ത് ഭേദഗതി ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഉപയോഗപ്രദമാകും,” അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിലും ഇന്ത്യയിലും പകർച്ചവ്യാധിയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിന് അനുസരിച്ച് വൈറസ് വ്യാപനം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്തു. ഫെബ്രുവരി 10-ന് അന്താരാഷ്‌ട്ര യാത്രികർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു.

ദിവസവും കോവിഡ് കേസുകളുടെ തോതും വ്യാപനവും നിരീക്ഷിക്കുന്നത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തുടരണമെന്ന് രാജേഷ് ഭൂഷൺ ഊന്നി പറഞ്ഞു. ടെസ്റ്റ് ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ എന്ന പ്രതിരോധ തന്ത്രവും, കോവിഡിന് അനുയോജ്യമായ പെരുമാറ്റവും പിന്തുടരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അധികൃതരുടെ തുടർച്ചയായ നേതൃത്വത്തിന് കീഴിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങങ്ങളും കോവിഡ് വെല്ലുവിളിയെ പ്രതിരോധിക്കുന്നത് തുടരുമെന്നും അതേസമയം ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും അതിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് രാജേഷ് ഭൂഷൺ കത്തിൽ പറഞ്ഞു.