'ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല'; നിർണായക ഉത്തരവുമായി സുപ്രീംകോടതി

ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻകെ സിംങ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കപട വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അതിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോളല്ലെന്നും സുപ്രീംകോടതി പറഞ്ഞു. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഡൽഹിയിൽ നിന്നുള്ള സമാനമായ കേസ് റദ്ദാക്കിയും കോടതി ഉത്തരവ് പറഞ്ഞിരുന്നു.

Read more

മഹേഷ് ദാമു ഖരെ എന്നയാൾക്കെതിരെ വനിത എസ് ജാദവ് നൽകിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് 2008ലാണ്. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി. ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകൽ പരാതി നൽകിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നൽകിയത്.