നിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ അവശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 958 സ്ഥാനാര്‍ത്ഥികളാണ് ഛത്തീസ്ഗഡില്‍ രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പടാനില്‍ നിന്ന് ജനവിധി തേടും. 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്.

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുധ്നി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. രണ്ടിടത്തും രാവിലെ 7 മണി മുതല്‍ വോട്ടിംഗ് ആരംഭിക്കും. അയോധ്യ രാമക്ഷേത്രം,ജാതി സെന്‍സസ്, മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്, ജനക്ഷേമ പദ്ധതികള്‍ എന്നിവയായിരുന്നു ഇരു സംസ്ഥാനങ്ങളിലേയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.