ജാതി സെന്‍സസില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നുവെന്ന് രാഹുല്‍ ഗാന്ധി; തന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയത് മോദിയോട് അദാനിയെക്കുറിച്ച് ചോദിച്ചതിനെന്നും രാഹുല്‍

കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് വിവരങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പുറത്ത് വുടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ ആയിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.

തന്റെ ലോക്സഭാ അംഗത്വം ഇല്ലാതാക്കിയത് ലോക്സഭയില്‍ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചതിനെ തുടര്‍ന്നാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കും. ജാതി സെന്‍സസിനെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാജ്യത്തിന്റെ എക്‌സ് റേയാണ് ജാതി സെന്‍സസ് എന്നും രാഹുല്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളുടെ യഥാര്‍ത്ഥ ചരിത്രമറിയാന്‍ ആ എക്‌സ് റേ പരിശോധിച്ചാല്‍ മതിയാകുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തുരുമ്പിച്ച പാര്‍ട്ടിയെന്ന് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ ഉണ്ട്. പക്ഷേ മോദി അത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തങ്ങളത് പരസ്യമായി തുറന്നുവിട്ടു. എന്നാല്‍ ബിജെപി അതിനനുവദിക്കുന്നില്ല. മുംബൈ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ അദാനിക്ക് വിട്ടുകൊടുത്ത് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സ്വകാര്യവത്ക്കരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

രമേശ് ബിധൂരി വിവാദം ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണെന്ന് കഴിഞ്ഞ ദിവസം മീഡിയ കോണ്‍ക്ലേവില്‍ പങ്കടുത്ത് രാഹുല്‍ ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ ഒബിസി വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍ മാത്രമേയുള്ളൂ. ജാതി സെന്‍സസ് നടത്തുന്നതിലൂടെ പിന്നോക്ക വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.