
രാജ്യത്തെ സ്‌കൂളുകൾക്കായുള്ള കേന്ദ്ര പദ്ധതിയായ ‘പിഎം ശ്രീ’യിൽ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) അംഗമാകാത്ത മൂന്ന് സംസ്ഥാനങ്ങൾക്കുള്ള സർവ ശിക്ഷാ അഭിയാൻ ഫണ്ട് പിടിച്ചുവെച്ച് കേന്ദ്രം. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള ഫണ്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർത്തിയത്. ഡൽഹിക്ക് 330 കോടിയും പഞ്ചാബിന് 515 കോടിയും പശ്ചിമബംഗാളിന് 1000 കോടിയുമാണ് കേന്ദ്രം നൽകാനുള്ളത്.
സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ ‘മാതൃക’ സ്ഥാപനങ്ങളാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചാണ് പിഎം ശ്രീ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. സ്‌കൂളുകളുടെ വികസനത്തിനുള്ള ചെലവിന്റെ 60 ശതമാനം മാത്രമാണ് പദ്ധതിയിൽ കേന്ദ്രസർക്കാർ വഹിക്കുന്നത്. 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ വിദ്യാലയങ്ങളിൽ പിഎം-എസ്എച്ച്ആർഐ എന്ന ബോർഡ് വെയ്ക്കുകയും വേണം. ദേശീയ വിദ്യഭ്യാസ നയപ്രകരമുള്ള പദ്ധതിക്ക് കേന്ദ്രവുമായി സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കണം.
നിലവിൽ തമിഴ്നാട്, കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. ആദ്യം എതിര്‍ത്തെങ്കിലും ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയില്‍ കേരളവും ഈ പദ്ധതിയുടെ ഭാഗമാകുകയാണ്. തമിഴ്നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ വിസമ്മതിച്ചതാണ് എസ്എസ്എ ഫണ്ട് നിർത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. നിലവിൽ കേന്ദ്രം എസ്എസ്എ ഫണ്ട് നൽകാത്തത് കാരണം ശമ്പളം മുടങ്ങിയേക്കുമെന്നുള്ള അവസ്ഥയാണ് ഈ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഒക്ടോബർ- ഡിസംബർ, ജനുവരി- മാർച്ച് പാദങ്ങളിലെ എസ്എസ്എ ഫണ്ടിന്റെ മൂന്നാമത്തെയും നാലാമത്തെയും ഗഡുവും നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ- ജൂൺ പാദത്തിലെ ആദ്യ ഗഡുവുമാണ് പിടിച്ചുവെച്ചിരിക്കുന്നത്. ഫണ്ടുകൾ റിലീസ് ചെയ്യാനായി വിദ്യഭ്യാസ മന്ത്രാലയത്തിന് സംസ്ഥാനങ്ങൾ നിരന്തരം കത്തുകൾ അയയ്ക്കുന്നുണ്ട്.
സംസ്ഥാനങ്ങൾ 40 ശതമാനം ചെലവ് വഹിക്കുകയും സംസ്ഥാനത്തെ സ്‌കൂളുകൾക്കൊപ്പം ‘PM-SHRI’ എന്ന പേര് ചേർക്കണമെന്ന നിർദ്ദേശമാണ് പിന്തിരിയാനുള്ള കാരണം. നേരത്തെ പദ്ധതിയിൽ അംഗമാകാൻ പഞ്ചാബ് തീരുമാനിച്ചിരുന്നു. 2022 ഒക്ടോബറിൽ ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട് പഞ്ചാബ് ഏകപക്ഷീയമായി ഒഴിവാകുകയായിരുന്നു. സംസ്ഥാനം ഇതിനകം തന്നെ സ്വന്തം ‘സ്‌കൂൾസ് ഓഫ് എമിനൻസ്’, ‘സ്‌കൂൾസ് ഓഫ് ബ്രില്ല്യൻസ്’, ‘സ്‌കൂൾ ഓഫ് ഹാപ്പിനസ്’ എന്നിവ നടപ്പിലാക്കുന്നുണ്ടെന്ന് ചുണ്ടിക്കാട്ടിയായിരുന്നു ഇത്.
കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉന്നയിച്ചത്. കേന്ദ്രം പുതിയ സ്‌കൂളുകൾ പോലും ഉണ്ടാക്കുന്നില്ല. നിലവിലുള്ള സ്‌കൂളുകൾ നവീകരിക്കുക മാത്രമാണ് ചെയ്യുന്നത്. പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ എടുക്കുകയും വേണം. ബോർഡുകളിൽ PM-SHRI എന്ന് എഴുതി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുക എന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യം എന്നും അദ്ദേഹം പറഞ്ഞു.







