ഉപതിരഞ്ഞെടുപ്പ്: ഏഴില്‍ നാലിടത്തും ബി.ജെ.പി; ബിഹാറില്‍ ആര്‍.ജെ.ഡി

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളില്‍ നാലിലും ബിജെപിയ്ക്ക് ജയം. ഉത്തര്‍പ്രദേശിലെ ഗോല ഗോക്രനാഥ്, ഹരിയാനയിലെ ആദംപൂര്‍, ഒഡീഷയിലെ ദാംനഗര്‍, ബീഹാറിലെ ഗോപാല്‍ഗഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇവയില്‍ രണ്ട് മണ്ഡലങ്ങള്‍ നേരത്തെ ബിജെപി സിറ്റിംഗ് സീറ്റുകളായിരുന്നു. രണ്ട് മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

ബീഹാറിലെ മൊഖാമ മണ്ഡലത്തില്‍ ആര്‍ജെഡി വിജയിച്ചു. ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. മുംബൈയിലെ അന്ധേഹരി ഈസ്റ്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് വിഭാഗമാണ് വിജയിച്ചത്.

തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ടിആര്‍എസും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ ടിആര്‍എസ് മുന്നിലാണ്. എഴ് റൗണ്ട് വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ ടിആര്‍എസ് സ്ഥാനാര്‍ഥി 2,568 വോട്ടുകള്‍ക്ക് മുന്നിലാണ്.

കോണ്‍ഗ്രസ് എംഎല്‍എ കെ.രാജഗോപാല്‍ റെഡ്ഡി എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.