കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്; കേന്ദ്രം ഉയര്‍ത്തിയ വാദങ്ങള്‍ ന്യായം; അധികമായി സംസ്ഥാനത്തിന് കടമെടുക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന തടസവാദങ്ങള്‍ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് വിമര്‍ശനങ്ങളുള്ളത്.

10722 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം സുപ്രീംകോടതി ശരിവച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്.

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹര്‍ജിയില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു.