നവവരന്‍ മദ്യപിച്ച് ലക്കു കെട്ട് താലി ചാര്‍ത്താനെത്തി; വധു മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി

കല്ല്യാണ മണ്ഡപത്തിലേക്ക് വരന്‍ മദ്യപിച്ച് ലക്കു കെട്ട് എത്തിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെച്ച് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇരുപതുകാരിയായ റിങ്കി കുമാരിയാണ് നവ വരന്‍ ബബ്ലു കുമാര്‍ മദ്യപിച്ചെത്തിയതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ബിഹാറിലെ ചപ്രയിലാണ് സംഭവം.

“ബബ്ലു കുമാര്‍ മദ്യപിച്ച് സ്വബോധമില്ലാതെയാണ് വിവാഹവേദിയിലേക്കെത്തിയത്. അയാള്‍ വളരെ മോശമായാണ് വിവാഹവേദിയില്‍ വെച്ച് പെരുമാറിയത്. അങ്ങിനെയാണ് തന്റെ മകള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്- വധുവിന്റെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു.

വിവാഹമണ്ഡപത്തില്‍ ബബ്‌ലു എത്തിയത് തീര്‍ത്തും മോശമായ രീതിയിലായിരുന്നെന്നും ഒരു ആചാരവും പാലിച്ചില്ലെന്നും റിങ്കിയുടെ ബന്ധുക്കളും വ്യക്തമാക്കി. ഇരുകുടുംബങ്ങളും റിങ്കിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കല്ല്യാണ മണ്ഡപത്തിലേക്ക് തിരിച്ചു പോകാന്‍ അവര്‍ കൂട്ടാക്കിയില്ല.

നേരത്തെ നല്‍കിയ സ്ത്രീധനം വരന്റെ ബന്ധുക്കളില്‍ നിന്ന് തിരികെ വാങ്ങിയ ശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് അവരെ പോകാന്‍ യുവതിയുടെ ബന്ധുക്കളും ഗ്രാമവാസികളും അനുവദിച്ചത്.