ബീഫിന്റെ പേരിലുള്ള അക്രമം തുടരുന്നു; റായ്പൂരില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മുസ്ലിം യുവാവിന്റെ ഡയറി ഫാം അടിച്ചു തകര്‍ത്തു; ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍

ചത്തീസ്ഗഡിലെ റായ്പൂരില്‍ ബീഫ് കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന്റെ ഡയറി ഫാം അടിച്ചുതകര്‍ത്തു. യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.

ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്റംഗ് ദള്‍ ഉള്‍പ്പെട്ടെ വലത് സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

റായ്പൂരിലെ ഗോകുല്‍ നഗറിലാണ് ഡയറി ഫാം പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് ഗോരക്ഷകരെന്ന പേരില്‍ ചിലര്‍ ശനിയാഴ്ച വൈകീട്ടോടെ എത്തിയാണ് ആക്രമണം നടത്തിയത്. ഉടമയായ ഉസ്മാന്‍ ഖുറേഷിയെ ഇവര്‍ മര്‍ദ്ദിച്ചു. പിന്നീട് ഡയറി ഫാം അടിച്ചു തകര്‍ക്കുകയും ഇനി ഇവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ ഖുറേഷി പൊലീസില്‍ പരാതി നല്‍കി.

പിന്നാലെ ഉസ്മാന്‍ ഖുറേഷിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. പശുവിനെ അറക്കുന്നുണ്ടായിരുന്നെന്നും പശുവിന്റെ മാംസം ഡയറി ഫാമില്‍ നിന്നും ലഭിച്ചുവെന്നും ആയിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ പരാതിയില്‍ അടിസ്ഥാനമില്ലെന്നും അത്തരത്തിലുള്ള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇതിന് പിന്നാലെ ഗോരക്ഷകര്‍ എന്ന് അവകാശപ്പെട്ട് അക്രമം നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അംഗിത് ദ്വിവേദി, അമര്‍ജിത് സിങ്ങ്. സുബാന്‍കര്‍ ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 147, 148, 427, 323,380 തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.