ഒടുവില്‍ അരവിന്ദ് കെജ്‌രിവാൾ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ കോടതി അനുവാദം

ഒടുവില്‍ കെജ്‌രിവാൾ പുറത്തേക്ക്. മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതനിന് പിന്നാലെ ഡല്‍ഹി റോസ് അവന്യു കോടതി അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയായിരുന്നു. മാര്‍ച്ച് 21ന് ആണ് ഡല്‍ഹി മുഖ്യമന്ത്രി അറസ്റ്റിലായത്. 51ാം ദിവസമാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

മേയ് 25ന് ആണ് ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ 7 ലോക്സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ 7ലും ബിജെപി തന്നെയാണ് ജയിച്ചത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തഞ്ചത്തില്‍ സഖ്യതീരുമാനം ഉണ്ടാക്കിയതിന് പിന്നാലെയായിരുന്നു മദ്യ നയ അഴിമതി കേസില്‍ കെജ്രിവാള്‍ അറസ്റ്റിലായത്.

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രധാനമുഖമെന്ന നിലയില്‍ കെജ്രിവാള്‍ പ്രചാരണത്തിനിറങ്ങുന്നത് തടയുന്ന ബിജെപി നിര്‍ബന്ധ ബുദ്ധി ഇഡിയുടെ നിലപാടുകളിലടക്കം വ്യക്തമായിരുന്നു. ഒരു കാരണവശാലം കെജ്രിവാളിന് ജാമ്യം അനുവദിക്കരുതെന്നാണ് കേന്ദ്രവും ഇഡിയും കോടതിയിക്ക് മുന്നില്‍ പറയുന്നത്.

എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന സാധ്യത സുപ്രീം കോടതി സൂചിപ്പിച്ചതോടെ കടുത്ത തടസ്സവാദം കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഉന്നയിച്ചു.

Read more

നിലവില്‍ ജൂണ്‍ 1വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം. ജൂണ്‍ 2ന് കെജ്രിവാള്‍ തിരികെ ജയിലിലെത്തണം. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രചരണത്തിനിറങ്ങാനും കെജ്രിവാളിന് കോടതി അനുവാദം നല്‍കി. കെജ്രിവാള്‍ ഇടക്കാല ജാമ്യം നേടിയത് ആംആദ്മി പാര്‍ട്ടിയ്ക്ക് വലിയ നേട്ടമാണ് തിരഞ്ഞെടുപ്പിലുണ്ടാക്കുക.