അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നിഗംബോധ് ഘട്ട് ശ്മശാനത്തില്‍

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഡല്‍ഹി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ നടക്കും. എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ശനിയാഴ്ച വൈകുന്നേരം ഡല്‍ഹി കൈലാഷ് കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോകും.

ഞായറാഴ്ച രാവിലെ വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം പിന്നീട് ബി.ജെ.പി. ആസ്ഥാനത്തേക്ക് കൊണ്ടുപോകും.

ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹി എയിംസില്‍വെച്ചായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിനുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജെയ്റ്റ്‌ലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്‌ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.